Sunday, April 1, 2012

വാക്ക്.

അവസാനത്തെ അത്താഴം വീട്ടില്‍ നിന്നും വേണം... അച്ഛനും അമ്മയും ഒത്ത്.. അമ്മയുടെ കയ്യില്‍ നിന്നും ഒരു ഒരുള മേടിച്ചു കഴിക്കണം.. കിടക്കുന്നതിനു മുന്നേ കുറച്ചു നേരം അമ്മയുടെ കൂടെ കിടക്കണം.. തല മുടിയില്‍ കൈവിരലുകളോടിച്ചു കൊണ്ട് അമ്മ പരാതിയും പരിഭവവും വിളമ്പും. ന്നാലും വേണ്ടില്ല.. ഇത്തിരി നൊമ്പരങ്ങളോടെ ഒത്തിരി വലിയ സ്വര്‍ഗ്ഗം..

ഒടുക്കം എന്റെ കൊച്ചു മുറിയിലേക്ക്... എന്റെ ബാല്യവും കൌമാരവും ഉറങ്ങുന്ന ആ മുറിയില്‍ ജനാലക്കരികിലെ കട്ടിലില്‍ അവസാനത്തെ ശ്വാസം..

മരണത്തെ കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം ഭയമായിരുന്നു.. എന്തോ ഇത്തവണ കണ്ണ് നിറഞ്ഞില്ല. ഒരു വല്ലാത്ത ധൈര്യം ദേഹം മുഴുവന്‍ പടരുന്ന പോലെ.. തലയില്‍ രക്തം ഇരച്ചു കയറി. ശരീരം മുഴുവന്‍ ചുട്ടു പൊള്ളി. ജീവിക്കാനുള്ള ഭയം മരിക്കാനുള്ള ഭയത്തെ അതി ജീവിച്ചിരിക്കുന്നതായി ഞാന്‍ അറിഞ്ഞു.

പെട്ടെന്ന് വാതില്‍ തുറന്ന് ഉണ്ണി ഓടി വന്നു.. ഒരു അലര്‍ച്ചയോടെ അവന്‍ എന്റെ മടിയിലേക്ക്‌ വീണു.. "എന്തെ എന്‍റെ കുട്ടന് പറ്റ്യേ?", ഞാന്‍ ഉണ്ണിയുടെ മുഖമുയര്‍ത്തി കൊണ്ട് ചോദിച്ചു.

"അമ്മ ഞാനില്ലാതെ ഒരിക്കലും മരിച്ചു പോകരുത്!"

അവനെ ആശ്വസിപ്പിക്കാന്‍ ഞാന്‍ വാക്കുകള്‍ പരതി. ഒരു നിലവിളിയായി അത് പുറത്തു വന്നു.. "ഇല്ല ഉണ്ണീ.. അമ്മ ഒരിക്കലും ഉണ്ണിയെ ഇട്ടു പോവില്ല".
നിറയെ ഉമ്മകള്‍ കൊണ്ട് ഞാന്‍ അവനെ മൂടി... ഞാനും അവനും ഒരു പോലെ കുറെ നേരം കരഞ്ഞു..

അവന്‍ എങ്ങനെ ഞാന്‍ ചിന്തിച്ചതറിഞ്ഞു ? അത്രയും ഉറക്കെ ആയിരുന്നോ ഞാന്‍ ചിന്തിച്ചത് ? അതും അവനു കേള്‍ക്കുമാറുറക്കെ ? അതോ ദൈവം തോന്നിപ്പിച്ചതോ ? ഇതേ ശരീരത്തിന്റെ ഭാഗമായിരുന്നല്ലോ അവനും.. എന്റെ ശരീരത്തിന്റെ ഓരോ അണുവും മരിക്കാന്‍ തുടങ്ങിയത് അവനല്ലാതെ മറ്റാര് അറിയാന്‍.

എത്ര തന്നെ കാരണങ്ങള്‍ നിരത്തിയാലും എന്റെ ചിന്തകള്‍ സാധൂകരിക്കപ്പെടില്ല.. എനിക്കറിയാം.. എന്നെ പോലെ പലരും ചിന്തിച്ചിരിക്കുന്നു.. മക്കളെ കൊന്ന് ആത്മാഹൂതി ചെയ്തവരും.. ഒറ്റയ്ക്ക് യാത്രയായവരും.

പക്ഷെ ഇതെന്റെ വാക്കാണ്‌.. എന്റെ ഉണ്ണികുട്ടനോട്.. എന്നെന്നും കുട്ടന്റെ അമ്മ കുട്ടന്റെ കൂടെ തന്നെ കാണും. വാക്ക്!

4 comments: